ആദ്യമായി സ്കൂളിൽ എത്തുമ്പോൾ ഞാൻ ഒരു മിണ്ടാപൂച്ച ആയിരുന്നു. പിന്നെ ഞാനും ക്ലാസ്സിലെ ആക്റ്റീവ് ഗാങ്ങിന്റെ കൂടെ കൂടി ആക്റ്റീവ് ആയി മാറി എന്ന് പറഞ്ഞല്ലോ. ഞാൻ, അന്സിലിൻ, എലിസബത്ത്, ലക്ഷ്മി, വിനീത, മഞ്ചു, രെസ്മി ഇത്രെയും പേര് ചേർന്നതായിരുന്നു ആ ഗാങ്ങ്.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വെള്ളിയാഴ്ച ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു കിട്ടുന്ന നീണ്ട സമയം എല്ലാ കുട്ടികളും കാത്തിരിക്കുന്ന ഒന്നാണല്ലോ. പെണ്‍കുട്ടികൾ സാദാരണ കളിക്കാറുള്ള കളി എന്തായിരിക്കും? ചോറും കറിയും ഒക്കെ ഉണ്ടാക്കി വിളമ്പുന്നതും, അമ്മമാരെ പോലെ കുട്ടികളെ ഒരുക്കുന്നതും അങ്ങനെ വലിയവർ ചെയ്യുന്നതുപോലെ ഒക്കെ അനുകരിച്ചുള്ള കളി. അത് തന്നെയാണ് ഞങ്ങളും ഈ വെള്ളിയാഴ്ച ദിവസങ്ങളിൽ കളിക്കാറുള്ളത്. അതുപോലെ ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് ഞങ്ങൾ കുറച്ചു വിശാലമായിട്ട് തന്നെ കളിക്കാൻ തീരുമാനിച്ചു. അന്ന് എന്തിനു വേണ്ടി ആണെന്നും, ആരുടെ ഐഡിയ ആണെന്നും ഓർമ്മയില്ല, ക്ലാസ്സിന്റെ വാതിലും ജനലും ഒക്കെ അടച്ചു കുറ്റിയിട്ടിട്ടു ആയിരുന്നു കളിച്ചത്. ഞങ്ങളുടെ കളിയിലേക്ക് വേറെ ആരും വരാതിരിക്കാനോ, ആണ്‍കുട്ടികൾ വന്നു ശല്യം ചെയ്യാതിരിക്കാനോ മറ്റോ ആയിരുന്നിരിക്കണം അന്ന് അങ്ങനെ ചെയ്തത്.
എന്തായാലും ഞങ്ങളുടെ കളി അങ്ങനെ വിജയകരമായി മുന്നേറികൊണ്ടിരിക്കുമ്പോൾ പുറത്തു എന്തോ വലിയ ബഹളം. ഞങ്ങൾ കളിയുടെ ആവേശത്തിൽ ആദ്യം അതൊന്നും അത്ര കാര്യമാക്കിയില്ല. പിന്നേം കുറെ നേരം കഴിഞ്ഞപ്പോൾ ഈ ബഹളം നിൽകുന്നുമില്ല ആരൊക്കെയോ വാതിലിൽ മുട്ടുന്നുമുണ്ട്. ആദ്യം ഞങ്ങൾ വിചാരിച്ചത് ആണ്‍കുട്ടികൾ വെറുതെ പറ്റിക്കാൻ ചെയ്യുന്നതായിരിക്കുമെന്നാണ്. എന്നാൽ കുറേ കുട്ടികൾ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി വേഗം കതകു തുറക്ക് ടീച്ചർ വിളിക്കുന്നെന്നു. അത് കേട്ടപ്പോൾ എല്ലാവർക്കും പേടി ആയി. അങ്ങനെ ഞങ്ങൾ വേഗം വാതിൽ തുറന്നു. അപ്പോൾ അവിടെ ക്ലാസ്സിലെ ബാക്കി എല്ലാ കുട്ടികളും ഒന്ന് രണ്ടു ടീച്ചർമാരും നില്‍പ്പുണ്ട്. ടീച്ചർമാരോക്കെ ആകെ പരിഭ്രമിച്ചു നില്ക്കുന്നു. ഞങ്ങൾക്കും എന്താ സംഭവമെന്നു മനസിലായില്ല. അതിൽ ഒരു ടീച്ചർ ഞങ്ങളോട് പറഞ്ഞു, വേഗം ഒഫീസ് റൂമിലേക്ക് ചെല്ലാൻ ഹെട്മിസ്ട്രെസ്സ് വിളിക്കുന്നെന്നു. ഞങ്ങള്‍ക്ക് ആകെ പേടിയായി, ഇനി എന്ത് ചെയ്യും? സാദാരണ എന്തെങ്കിലും വലിയ പ്രശ്നമുണ്ടായാലെ ഹെട്മിസ്ട്രെസ്സിന്റെ മുന്നില്‍ ഹാജരാക്കൂ. പക്ഷെ ഇവിടെ ഇപ്പൊ അതിനു മാത്രം എന്താ ഉണ്ടായതെന്ന് ആർക്കും ഒരുപിടിയുമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നില്ക്കുമ്പോൾ കുറെ കുട്ടികൾ പറയുന്നത് കേട്ടു, മിനി ടീച്ചർ ( ഹെട്മിസ്ട്രെസ്സിന്റെ പേര് മിനി എന്നായിരുന്നു ) വടി ഒക്കെ ഓടിച്ചുകൊണ്ട് ഒഫീസ് റൂമിലേക്ക് പോകുന്നത് കണ്ടെന്നു. അതുകൂടി കേട്ടപ്പോഴേക്കും പേടി ഇരട്ടിയായി. അടി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. അവസാനം എല്ലാവരും കീഴടങ്ങാൻ തന്നെ തീരുമാനിച്ചു, വേറെന്തു ചെയ്യാൻ?
അങ്ങനെ എല്ലാവരും കൂടി ഓഫീസി റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ എന്റെ തലയിൽ പെട്ടെന്നൊരു ബുദ്ധി ഉദിച്ചു. ഞാൻ എന്റെ തൊട്ടടുത്ത് നിന്നിരുന്ന എലിസബത്തിനോട് പറഞ്ഞു, "ടീചെറിനു അറിയില്ലല്ലോ നമ്മൾ എത്ര പെരുണ്ടെന്നും ആരൊക്കെ ആണെന്നും, അതുകൊണ്ട് നമ്മൾക്ക് രണ്ടുപേർക്കും പോകേണ്ട, ബാക്കി എല്ലാവരും പൊയ്ക്കോട്ടേ". അപ്പൊ അവൾക്കു സംശയം, ടീച്ചർമാർ ആരെങ്കിലും വന്നു നോക്കിയാലോ അപ്പൊ ഞങ്ങളെ കണ്ടാലോ എന്ന്. അപ്പൊ ഞാൻ അതിനും വഴി കണ്ടെത്തി. ഞാൻ പറഞ്ഞു " നമുക്ക് ഈ ജനലിൽ കൂടി ഇറങ്ങി അതിന്റെ പുറകിൽ ഒളിച്ചിരിക്കാം, അപ്പൊ ടീച്ചർ വന്നു നോക്കിയാൽ ക്ലാസ്സിൽ വേറെ ആരുമില്ല എന്ന് വിചാരിച്ചു പൊയ്ക്കോളും". ആദ്യം അവൾക്കു പെടിയായെങ്കിലും പിന്നെ എന്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. ക്ലാസ്സിന്റെ ജനലുകലെല്ലാം ഒരാൾക്കു കേറി നില്ക്കാൻ പാകത്തിന് വലുപ്പമുള്ളതും അഴിയോ കമ്പിയോ വയ്ക്കാത്തതും ആയിരുന്നു. അതിനു വെളിയിൽ അടുത്ത വീടിന്റെ വേലിയും അതിൽ നിറയെ ചെടികളും ആയിരുന്നു. ജനലിനും വേലിക്കും ഇടയിൽ ഏതാണ്ട് ഒരു മീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വല്ലപ്പോഴുമേ അങ്ങോട്ട് ആരെങ്കിലുമൊക്കെ പോകുമായിരുന്നുള്ളൂ. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പദ്ധതി വിജയകരമായി നടത്തികൊണ്ടിരിക്കുമ്പോൾ ഓഫിസ് റൂമിൽ ഞങ്ങളുടെ കൂട്ടുകാർ മിനി ടീച്ചറിന്റെ മുന്നിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ ഞങ്ങളുടെ ഭാഗ്യം അധികം അങ്ങ് നീണ്ടുപോയില്ല, അവരുടെ കൂട്ടത്തിലെ ആരോ ഞങ്ങളെ ഒറ്റികൊടുത്തു. വീണ്ടും രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നെന്നും അവർ ആരൊക്കെ ആണെന്നും പേര് സഹിതം അവർ ടീച്ചറിന്റെ മുന്നിൽ വെളിപ്പെടുത്തി. അങ്ങനെ ഞങ്ങളെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു അവരിൽ ഒരാളെ തന്നെ അയച്ചു. അങ്ങനെ അവർ ഞങ്ങളെ അന്വേഷിച്ചു കണ്ടെത്തി. കയ്യോടെ പിടിക്കപെട്ട ഞങ്ങൾ രണ്ടുപേരും അവരുടെ എസ്കോർട്ട്ഓടെ ഓഫിസ് റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ അവിടെ നടന്നതിന്റെ ഒരു ചുരുക്കം ഞങ്ങള്‍ക്ക് പറഞ്ഞു തരികയും ചെയ്തു. അവർക്ക് എല്ലാവർക്കും അടികിട്ടിയെന്നും, വലിയ ഒരു വടിയാരുന്നു ഉണ്ടായിരുന്നതെന്നും എല്ലാവരെയും അടിച്ചു കഴിഞ്ഞപ്പോൾ അത് ഓടിഞ്ഞുപോയെന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ മിനിടീചെറിന്റെ മുന്നിലെത്തി. അപ്പോഴുണ്ട് ടീച്ചറിന്റെ കയ്യിൽ ഒടിഞ്ഞു തൂങ്ങിയ ഒരു വടി. ഒടിഞ്ഞ വടി കണ്ടപ്പോൾ തന്നെ കുറച്ചൊരു ആശ്വാസമായി. ടീച്ചർമാർ വിളിച്ചാൽ ഉടനെ വരണ്ടേ, ഒളിച്ചിരിക്കുന്നത് നല്ല ശീലമല്ല എന്ന് പറഞ്ഞു രണ്ടു പേരുടെയും കയ്യിൽ ഓരോ കുഞ്ഞു അടി മാത്രം തന്നു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു, ഇനി ഇങ്ങനെ ആവർത്തിക്കരുതെന്നു. എല്ലാവരും അതു സമ്മതിച്ചു തലയാട്ടി ക്ലാസ്സിലേക്ക് പോയി.
വിളിച്ച ഉടനെ തന്നെ പോകാതെ ഒളിച്ചിരുന്നിട്ടും എന്തുകൊണ്ടാ ഞങ്ങള്‍ക്ക് കുഞ്ഞു അടി കിട്ടിയതെന്നോ, അതോ എല്ലാവർക്കും കുഞ്ഞു അടി ആയിരുന്നോ കിട്ടിയതെന്നോ ഇന്നും എനിക്ക് അറിയില്ല, അന്നാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒരുപക്ഷെ എല്ലാവർക്കും ചെറിയ അടി ആയിരിക്കാം കിട്ടിയത്. ചെറിയ കുട്ടികൾ ആയതുകൊണ്ട് തീരെ ബലം കുറഞ്ഞ കുഞ്ഞു വടി ആയിരുന്നിരിക്കാം ടീച്ചർ എടുത്തത്. അതുകൊണ്ടായിരുന്നിരിക്കാം അത് വേഗം ഒടിഞ്ഞു പോയതും. എന്തായാലും അന്നത്തെ എന്റെ വിശ്വാസം എനിക്കും എലിസബത്തിനും ഒഴിച്ച് ബാക്കി എല്ലാവർക്കും വലിയ അടിയും കൂടുതൽ തെറ്റ് ചെയ്ത ഞങ്ങൾക്ക് ചെറിയ അടിയും ആണ് കിട്ടിയതെന്നായിരുന്നു. അപ്പോൾ ഞാൻ എലിസബത്തിനോട് പറഞ്ഞു " കണ്ടോ നമ്മൾ ഒളിച്ചിരുന്നതുകൊണ്ടല്ലേ വലിയ അടിയിൽ നിന്നും രക്ഷപെട്ടത്, ഒടിഞ്ഞ വടികൊണ്ട് കുഞ്ഞു അടിയല്ലേ കിട്ടിയുള്ളൂ". അപ്പോൾ അവള്‍ക്കും സന്തോഷമായി. പക്ഷെ അപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും മനസിൽ ഒരു സംശയം ബാക്കിയായി " എന്തിനാണ് ടീച്ചർമാർ നമ്മളെ വഴക്കു പറഞ്ഞത്, എന്തിനാണു നമ്മളെ അടിച്ചത്?". അന്നും ഇന്നും ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും മനസിലായിട്ടില്ല.
എന്റെ സ്കൂൾ ജീവിതത്തിൽ നിന്നുള്ള ഒരു കൊച്ചു അനുഭവം ആണ് ഇവിടെ പറയുന്നത്, ബോറടിക്കില്ല എന്ന് വിശ്വസിക്കുന്നു.
ReplyDeleteഹഹ അതു കൊള്ളാം... അടി കിട്ടിയതെന്തിന് എന്നു മാത്രം പിടി കിട്ടിയില്ലല്ലേ?
ReplyDeleteകുട്ടിക്കാലത്തെ നിഷ്കളങ്കമായ ഓർമ്മകൾ തന്നെയാണ് കാലമെത്ര കഴിഞ്ഞാലും മാധുര്യം തോന്നുന്നത്... അല്ലേ?
നന്നായെഴുതി
അതെ കുട്ടിക്കാലത്തെ ഇങ്ങനെയുള്ള ഓർമ്മകൾ ഇടയ്ക്കൊക്കെ എല്ലാവരുടെയും മനസിനു സന്തോഷം പകരാറുണ്ട്.
ReplyDeleteകമന്റിനു വളരെ നന്ദി.
കൊള്ളാം, അ കാലം ഒക്കെ വളരെ മിസ്സ് ചെയ്യുന്നത് പോലെ
ReplyDelete